Wednesday, November 7, 2007

ഒരു ഓര്‍ക്കൂട്ട് ഒളിച്ചോട്ടം.

ഓഫീസിലെ ഇടവേളയില്‍ കൂട്ടുകാരി അയച്ച ഇ.മെയില്‍ തുറന്നു. അവള്‍ തന്നെ ഓര്‍ക്കൂട്ടില്‍ ജോയിന്‍ ചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ്‌.
അവള്‍ അയച്ച ലിങ്കില്‍ ക്ലിക്ക്ചെയ്തു. ജിമെയില്‍ ഐഡിയുള്ളതിനാല്‍ ഓര്‍ക്കൂട്ട്‌ ഉടനെ ഒരു അംഗത്വം നല്‍കി. കൂട്ടുകാരിയുടെ ഫ്രണ്ട്‌സ്‌ റിക്വസ്റ്റ്‌ സ്വീകരിച്ചു. അവളുടെ ഓര്‍ക്കൂട്ട്‌ സ്ക്രാപ്പ്ബുക്കില്‍ കയറിനോക്കി. ഒരുപാട്‌ പേര്‍ അവള്‍ക്ക്‌ സ്ക്രാപ്പുകള്‍ എഴുതിയിരിക്കുന്നു. അവള്‍ തിരിച്ചും എഴുതിയതിന്റെ മറുപടികളാണ്‌ പലതും പലപ്പോഴായി അവള്‍ നടത്തിയ ചാറ്റിംഗുകളെല്ലാം സ്ക്രാപ്പ്ബുക്കില്‍ നിരന്നുകിടക്കുന്നു.

ഗള്‍ഫില്‍ ഭര്‍ത്താവുമൊന്നിച്ച്‌ ജീവിക്കുന്ന അവല്‍ക്കിതിനെല്ലാം നേരമുണ്ടാകും പക്ഷെ തനിക്കിതിനെല്ലാം എവിടെ നേരം? ഡ്യൂട്ടികഴിഞ്ഞാല്‍ ഭര്‍ത്താവ്‌, കുട്ടികള്‍ മറ്റ്‌ നൂറ്‌കാര്യങ്ങള്‍...
പക്ഷെ ഓര്‍ക്കൂട്ടിലേക്ക്‌ കൂടുതലിറങ്ങിച്ചെല്ലുംതോറും എന്തോ ഒരു വല്ലാത്ത താല്‍പ്പര്യം തോന്നിത്തുടങ്ങി.കൂട്ടുകാരിക്ക്‌ ഒരു സ്ക്രാപ്പെഴുതിവിട്ടു. അവളുടെ ഫ്രണ്ട്സിന്റെയെല്ലാം ഫോട്ടോകള്‍ നോക്കാന്‍തുടങ്ങി.

പെട്ടെന്നാണവള്‍ അത്‌ ശ്രദ്ധിച്ചത്‌. പലഫോട്ടോകളും തനിക്ക്‌ പരിചയമുള്ള മുഖങ്ങള്‍!
അതെ! ഐശ്വര്യാ റായ്‌, സുസ്മിതാസെന്‍, കാജോള്‍, സംയുക്താവര്‍മ്മ, ഷരൂഖ്ഖാന്‍, ആമിര്‍ഖാന്‍... ഇതെന്താ ഇവരെല്ലാം ഇവളുടെ കൂട്ടുകാരാണോ? ഒന്ന് പരീക്ഷിക്കാം അവള്‍ ഷാരൂഖ്ഖാന്റെ ഫോട്ടോയിലൊന്ന് ക്ലിക്ക്ചെയ്തു. ഉടനെ തുറന്നുവന്ന പ്രൊഫെയില്‍ വായിച്ചു. മനോജ്‌,വിവാഹിതന്‍ നാട്‌ തൃശൂര്‍... അപ്പോള്‍ ഫോട്ടോമാത്രമെന്താ ഷാരൂഖ്ഖാന്റെതായത്‌?
പിടികിട്ടി ഇവിടെ പലരും സ്വന്തം മുഖവും യഥാര്‍ത്ഥ മേല്‍വിലാസവും മറച്ചുവെച്ചുകൊണ്ട്‌ ഒരുപുതിയ ആളായി പുതിയ കൂട്ടുകെട്ടുകളോടൊത്ത്‌ ജീവിക്കുകയാണ്‌.

അവള്‍ക്ക്‌ വല്ലാത്ത താല്‍പ്പര്യമായി ദുഖഭാരങ്ങളെല്ലാം ഇറക്കിവെച്ച്‌ പുതിയകൂട്ടുകാരോടൊത്ത്‌ ഒരു സ്വപ്ന ജീവിതം! ആര്‍ക്കും എന്നെ മനസ്സിലാവരുത്‌. എന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ സന്തോഷങ്ങള്‍ എല്ലാം ഒരുപാട്‌ പേരോട്‌ പങ്ക്‍വെക്കണം. സ്വന്തം പേരില്‍ ഓര്‍ക്കൂട്ടിംഗ്‌ നടത്തിയാല്‍ പലപ്രശ്നങ്ങളും ഉണ്ടാകും. പലരും തന്നെ കണ്ടെത്തും, പഴയ കോളേജ്‌ മേറ്റ്‌സുകളാരെങ്കിലും തിരിച്ചറിഞ്ഞാല്‍ പഴയപ്രണയകഥകളെല്ലാം പുറത്ത്‌വരും അത്‌ തന്റെ ജീവിതം തന്നെ തകര്‍ത്തേക്കാം.

ഉടനെ അവള്‍ അവളുടെ അക്കൗണ്ടില്‍സ്വന്തം പേര്‌മാറ്റി കേള്‍ക്കാന്‍ സുന്ദരമായ പലപേരുകളും തിരഞ്ഞ്‌ ഒടുക്കം അവള്‍ക്കിഷ്ടപ്പെട്ട ഒരുപേര്‌ കൊടുത്തു. രേഷ്മ.
പ്രൊഫെയില്‍ ഫോട്ടോയായി തന്റെ ഇഷ്ടനായിക ജൂഹിചാവ്‌ല യുടെ ഫോട്ടോയും കൊടുത്തു. എബൗട്ട്‌മീ യില്‍ എഴുതി. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും മാത്രം ഇഷ്ടപ്പെടുന്നവള്‍...!.
എന്നിട്ടവള്‍ ഷാറൂഖ്‌ ഖാന്റെ ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്തു. അയാളുടെ പ്രൊഫെയില്‍തെളിഞ്ഞുവന്നു. മനോജ്‌... മാരീഡ്‌.
വിവാഹിതനായ സുഹൃത്ത്‌ തന്നെയാണ്‌ നല്ലത്‌. അവിവാഹിതരുടെ അപക്വമായ സൗഹൃദങ്ങള്‍ ബോറടിപ്പിക്കും. പ്രണയ ചാപല്യങ്ങളും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ചിന്തകളുമെല്ലാമായിരിക്കും അവര്‍ക്ക്‌. അതുകൊണ്ട്‌ വിവാഹിതര്‍തന്നെയാണ്‌ നല്ലത്‌. ഒരിക്കലും പരസ്പരം കാണാതെ ഈ ഓര്‍ക്കൂട്ടില്‍ മാത്രം ഒതുങ്ങുന്ന ഒരു സൗഹൃദം!.
അയാള്‍ക്കൊരു ഫ്രണ്ട്ഷിപ്പ്‌ റിക്വസ്റ്റ്‌ കൊടുത്തു.

ജോലികഴിഞ്ഞ്‌ മടങ്ങുമ്പോള്‍ മനസ്സ്‌നിറയെ തന്റെ പുതിയ സ്വപ്നലോകമായിരുന്നു.ഓര്‍ക്കൂട്ടില്‍ എത്രപേരാണ്‌സ്‌നേഹം വാരിക്കോരി പങ്കുവെക്കുന്നത്? തനിക്കും ഒരുഭര്‍ത്താവുണ്ട്. ഓര്‍ക്കൂട്ടില്‍ പലരും ഉപയോഗിക്കുന്ന സ്‌നേഹത്തിന്റെ ഒരുവാക്ക് പോലും അയാള്‍ ഇത്‌വരേ തന്നോട് പറഞ്ഞിട്ടില്ല. സ്‌നേഹത്തിനോ സൗഹൃദത്തിനോ ഒന്നും ഒരുവിലയും കല്‍പ്പിക്കാത്ത മുരടന്‍! ഇയാളോടൊത്ത്‌ കഴിയേണ്ടിവന്നത്‌ ഏത്‌ ജന്മത്തില്‍ ചെയ്ത പാപത്തിന്റെശിക്ഷയാണാവോ?.

ഈ മടുപ്പിന്റെ ലോകത്ത് സൗഹൃദത്തിന്റെ ഇങ്ങിനെ ഒരു ലോകമുണ്ടായിട്ട്‌ ഞാനിത്‌ കണ്ടെത്താനെന്തിത്രവൈകി?

ഭര്‍ത്താവ്‌ ഓഫീസില്‍നിന്നും നേരത്തെയെത്തി റോബിനെയും ബിന്‍സിയെയും പഠിപ്പിക്കുന്ന തിരക്കിലാണ്‌. റോബിന്‍ രണ്ടാം ക്ലാസിലാണ്‌, ബിന്‍സി എല്‍.കെ.ജി യിലും. കുട്ടികളെ സ്കൂള്‍വിട്ട്‌ വന്നാല്‍ അല്‍പ്പം കളിക്കാന്‍ പോലും വിടില്ല. അയാള്‍ വാദ്യാര്‌പണിതുടങ്ങും.
അമ്മവന്നതും കുട്ടികളുടെമുഖത്ത്‌ സന്തോഷം വിരിഞ്ഞു. അവര്‍ക്കറിയാം അമ്മവന്നാല്‍ അച്ചന്‍ ഉടനെ പുറത്ത്‌ പോകും.
അയാള്‍ അങ്ങിനെയാണ്‌. മക്കളോടെല്ലാം വാത്സല്യമുണ്ടെങ്കിലും അവളോട്‌ എന്തോ ഒരുകടമ നിര്‍വ്വഹിച്ചു എന്ന് വരുത്തലാണ്‌. ഒന്നിച്ചിരിക്കാനോ ഒരുതമാശപറയാനോ സ്‌നേഹത്തോടെ പെരുമാറാനോ ഒന്നും അയാള്‍ക്കറിയില്ല. ആവശ്യത്തിനും അനാവശ്യത്തിനും ശകാരിക്കാന്‍ മാത്രമയാള്‍ക്കറിയാം.

പിറ്റേന്ന് ഓഫീസില്‍ കിട്ടിയസമയത്ത്‌ അവള്‍ വീണ്ടും കമ്പ്യൂട്ടറില്‍ ഓര്‍ക്കൂട്ട്‌ തുറന്നു. ഇന്നലെ അയച്ചഫ്രണ്ട്ഷിപ്പ്‌ റിക്വസ്റ്റ്‌ ഷാരൂഖ്‌ ഖാന്റെ പടമുള്ള മനോജ്‌ സ്വീകരിച്ചിരിക്കുന്നു. സ്ക്രാപ്പ്‌ ബുക്കില്‍ ഉടനെ അയാള്‍ക്കൊരു സ്ക്രാപ്പെഴുതി.
'ഹായ്‌....!'
ഉടനെ മറുപടി വന്നു. 'ഹായ്‌ ഡിയര്‍!...
'അവള്‍ക്കത്ഭുതമായി അയാള്‍ ഓണ്‍ലൈനാണ്‌. 'ഡിയര്‍' എന്ന സംബോധന അവളുടെ ഉള്ളില്‍കൊണ്ടു.അവള്‍ എഴുതി.
'മനോജ്‌... ഹൗആര്‍ യു? താങ്കള്‍ എവിടെയാണ്‌? എന്ത്‌ചെയ്യുന്നു?.'
മറുപടിവന്നു 'ഞാന്‍ തൃശൂരില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. രേഷ്മയോ?'
അവള്‍ അവളുടെ കള്ള മേല്‍വിലാസം വെളിപ്പെടുത്തി. 'ഞാന്‍ കോഴിക്കോട്‌ ഒരുബാങ്കില്‍!.'
'രേഷ്മ ഓര്‍ക്കൂട്ടില്‍ ആദ്യമായാണെന്ന് തോന്നുന്നു. എന്നെ എങ്ങിനെ കിട്ടി?'
'എന്റെ ഒരുകൂട്ടുകാരിയുടെ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍നിന്നാണ്‌.എന്തോ നിങ്ങളുടെ പ്രൊഫെയില്‍ കണ്ടപ്പോള്‍ ഒരു താല്‍പ്പര്യം ഒന്ന് പരിചയപ്പെടാമെന്ന് കരുതി.'
'ആട്ടെ രേഷ്മക്ക്‌ വീട്ടില്‍ ആരൊക്കെയുണ്ട്‌?'
'ഭര്‍ത്താവും രണ്ട്‌ കുട്ടികളും നിങ്ങള്‍ക്കോ?'
'എനിക്ക്‌ ഭാര്യയും രണ്ട്‌കുട്ടികളും.'
'നിങ്ങളുടെ ഭാര്യ എന്ത്‌ ചെയ്യുന്നു?'
'ഹോ! അവളൊരു സര്‍ക്കാരുദ്യോഗസ്ഥയാണ്‌.'
'അതെന്താ ഒരു ഹോ!?'
'ഹൊ! എന്റെ തലവിധി അല്ലാതെന്ത്‌പറയാന്‍? രേഷ്മാ പെണ്ണുങ്ങളെല്ലാം ഇങ്ങിനെയാണോ?'
'എങ്ങിനെ?'
'അയ്യോ! ഞാന്‍ അറിയാതെ എഴുതിപ്പോയതാണ്‌ എന്റെ കുടുംബ കാര്യങ്ങളെല്ലാം ഞാനെന്തിനാണ്‌ രേഷ്മയോട്‌ പറയുന്നത്‌?'
'അതിനെന്താ നമ്മള്‍ സുഹൃത്തുക്കളായില്ലേ പറയൂ എന്താണ്‌ നിങ്ങളുടെ പ്രശ്നം?'
'ഒന്നുമില്ല അവളുടെ മുന്നില്‍ എനിക്കൊരു വിലയുമില്ല. സര്‍ക്കാര്‍ ജോലിയൊന്നുമില്ലെങ്കിലും മോശമല്ലാത്ത വരുമാനമെല്ലാം എനിക്കുണ്ട്‌. പക്ഷേ അവള്‍ക്ക്‌ ഞാനെന്നും ഒരു കൊള്ളരുതാത്തവനാണ്‌.'
'ഹേയ്‌ അതെല്ലാം മനോജിന്റെ തോന്നലുകളായിരിക്കും. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ പലപ്പോഴും ഭര്‍ത്താവിനെ വേണ്ടപോലെ ശ്രദ്ദിക്കാന്‍ പറ്റിയെന്ന് വരില്ല'.
'ഹേയ്‌ അതൊന്നുമല്ല പ്രശ്നം ഒന്നിച്ചുള്ളപ്പോള്‍ സ്‌നേഹത്തോടെ പെരുമാറാനോ, ഭര്‍ത്താവിന്റെ ആഗ്രഹങ്ങളന്വേഷിക്കാനോ ഒന്നും അവള്‍ക്കൊരു താല്‍പ്പര്യവുമില്ല. ജോലികഴിഞ്ഞുവന്നാല്‍ മക്കളും അവളും മാത്രം ഞാനൊരു അധികപ്പറ്റ്‌!. വെള്ളമടിയോ പുകവലിയോ ഒന്നുമെനിക്ക്‌ ശീലമില്ല. സ്വസ്ഥമായൊരല്‍പ്പം ടി.വി. കാണാമെന്ന് വച്ചാല്‍ അപ്പോള്‍ അവള്‍ അവളുടെ കണ്ണീര്‍ സീരിയലുകള്‍ കാണുകയായിരിക്കും. ഒന്ന് പുറത്തിറങ്ങി തിരിച്ചുവരാന്‍ അല്‍പ്പം വൈകിയാല്‍ അവള്‍ക്ക്‌ പിന്നെ സംശയങ്ങളുടെ പൂരമാണ്‌ ഞാന്‍ എവിടെപ്പോയി? എന്തുചെയ്തു? എന്നെല്ലാം അയല്‍ക്കാരോട്‌ അന്വേഷിച്ച്‌ കണ്ടെത്തലാകും പിന്നെ അവളുടെ ജോലി. ഇനി കുട്ടികളെ പഠിപ്പിക്കാന്‍ ഞാന്‍ മിനക്കെടുന്നതും അവള്‍ക്കിഷ്ടമല്ല. ഞാന്‍ പഠിപ്പിക്കുമ്പോള്‍ മാത്രം കുട്ടികള്‍ക്ക്‌ കളിക്കണമെന്ന ബോധം അവള്‍ക്കുണ്ടാകും, അവള്‍ പറയുന്നതെല്ലാം വേദവാക്യം പോലെ ഞാന്‍ അംഗീകരിക്കണം ഞാന്‍ പറയുന്നത്‌ നേരാം വണ്ണം കേള്‍ക്കാന്‍ പോലും അവള്‍ തയ്യാറാവില്ല. ഓഫീസിലേക്കും പാര്‍ട്ടികള്‍ക്കുമെല്ലാം അണിഞ്ഞൊരുങ്ങി നാട്ടുകാരെ കാണിക്കാന്‍ സുന്ദരിയായി പോകുന്ന അവള്‍ രാത്രി എന്റെ അടുത്ത്‌ വരുന്നതോ അടുക്കളയില്‍ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളുംധരിച്ച്‌ വിയര്‍പ്പ്‌ നാറ്റവുമായി! ഇതൊന്നും പോരാത്തതിന്‌ എന്നെ അവള്‍ക്ക്‌ ഭയങ്കര സംശയവും എനിക്കപ്പുറവും ഇപ്പുറവും നോക്കിക്കൂടാ ഹോ! മടുത്തു രേഷ്മാ...!'

'മനോജ്‌ വിഷമിക്കാതിരിക്കൂ... എല്ലാവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ടാകും. എന്റെ കാര്യം തന്നെ നോക്കൂ... സ്‌നേഹമെന്തെന്നറിയാത്തവനാണ്‌ എന്റെ ഭര്‍ത്താവ്‌. ഒരു ഭാര്യ ഭര്‍ത്താവില്‍നിന്ന് പ്രതീക്ഷിക്കുന്നതൊന്നും അയാളില്‍നിന്ന് എനിക്ക്‌ ലഭിക്കാറില്ല. സ്‌നേഹത്തോടെയുള്ള ഒരു നോട്ടം,ഒരു തലോടല്‍ ഒന്നും അയാള്‍ക്കറിയില്ല. മക്കളെയും വീട്ടുകാര്യങ്ങളുമെല്ലാം ഞാന്‍ നോക്കണം, അയാള്‍ക്കൊന്നിലും ഒരുതാല്‍പ്പര്യവുമില്ല. ഞാനെന്റെ എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ മുഖം കടുന്നല്‌ കുത്തിയ പോലെ വീര്‍ക്കും. എന്റെ സഹപ്രവര്‍ത്തകയും ഭര്‍ത്താവും എന്ത്‌ സ്‌നേഹത്തോടെയാണ്‌ ജീവിക്കുന്നത്‌? മിക്കദിവസവും ഒരുമിച്ച്‌ ഷോപ്പിംഗ്‌,സിനിമ... എന്തുരസമാണവരുടെജീവിതം!എനിക്കൊന്നും വിധിച്ചിട്ടില്ല. ഈനരകത്തില്‍ ഞാനിങ്ങനെ ജീവിച്ചുപോകുന്നു.'
'രേഷ്മാ അപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ തോണിയില്‍ സഞ്ചരിക്കുന്നു! ഏറ്റവും വലിയ ദുരന്തം ഇഷ്ടമില്ലാത്ത ഇണയോടൊപ്പം ജീവിക്കുന്നതാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്‌. നമ്മളെപ്പോലെ പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവര്‍ക്ക്‌ ഒരുമിച്ചുജീവിക്കുക പ്രയാസമാണ്‌.'
'ശരിയാണ്‌ മനോജ്‌ നാം ഈകുറഞ്ഞ സമയംകൊണ്ട്‌ ഒരുപാട്‌ അടുത്തുപോയിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ എന്റെ ഭര്‍ത്താവായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു.'
'രേഷ്മാ നിന്നെപ്പോലെ മറ്റൊരുത്തിക്ക്‌ എന്നെ മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇത്രകാലം എന്റെ കൂടെ ജീവിച്ചിട്ട്‌ എന്റെഭാര്യക്ക്‌ കഴിയാത്തതാണ്‌ ഏതാനും നിമിഷങ്ങള്‍കൊണ്ട്‌ നിനക്ക്‌ സാധിച്ചത്‌. സത്യമായും നീ എന്റെ ഭാര്യയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.'

'മനോജ്‌, എനിക്ക്‌ എന്റെ ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം ശരിക്കും മടുത്തു മനോജിനെന്നെ രക്ഷിച്ചുകൂടേ? നമുക്കൊരുമിച്ച്‌ ജീവിച്ചുകൂടേ?'
'രേഷ്മാ എനിക്കതിന്‌ നൂറുവട്ടം സമ്മതമാണ്‌ പക്ഷെ നിന്റെയും എന്റെയും മക്കള്‍?'
'ഹോമക്കളോ? ഇത്രയും നാള്‍ ഞാനവളരെ വളര്‍ത്തിയില്ലേ? ഇനി അയാള്‍ വളര്‍ത്തട്ടെ!'.
'ശരിയാണ്‌ എന്റെ ഭാര്യക്ക്‌ സ്വന്തമായി ജോലിയുണ്ട്‌. അവള്‍ അവരെ വളര്‍ത്തട്ടെ. അല്ലെങ്കിലും ഞാനില്ലെങ്കില്‍ ഒരു ശല്യം ഒഴിഞ്ഞു എന്നേ അവള്‍ കരുതൂ...!'
'എന്നാല്‍ മനോജ്‌ നമുക്ക്‌ നാളെതന്നെ ഒന്നിക്കാം പറയൂ ഞാനെവിടെവരണം?'
'ഒരുമിനിറ്റ്‌, പാലക്കാട്‌ എന്റെ സുഹൃത്തിന്റെ ഒരു ഹോട്ടലുണ്ട്‌. അവിടെ റൂം കിട്ടുമോയെന്ന് ഒന്ന് വിളിച്ചു ചോദിക്കട്ടെ. കിട്ടിയാല്‍ നമുക്കവിടെ ഒത്തുകൂടാം. ബാക്കികാര്യങ്ങള്‍ അവിടെ വച്ച്‌ തീരുമാനിക്കാം'.
'മനോജ്‌ നിങ്ങളെ ഞാനെങ്ങിനെ തിരിച്ചറിയും?'
'നീഹോട്ടലിലേക്ക്‌ വന്നാല്‍മതി ഞാന്‍ കണ്ടുപിടിച്ചോളാം. പിന്നെ എന്റെ പേര്‌ മനോജ്‌ എന്നല്ല അത് നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ പറയാം. അതൊരു സസ്പെന്‍സായിഇരിക്കട്ടെ'.
'എന്നാല്‍ എനിക്കൊരു സത്യം നിങ്ങളെയും അറിയിക്കാനുണ്ട്‌. എന്റെ പേര്‌ രേഷ്മ എന്നുമല്ല. നിങ്ങള്‍ പേര്‌ സസ്പെന്‍സാക്കിവെച്ചസ്തിഥിക്ക്‌ എന്റെ പേരും സസ്പെന്‍സായിട്ടിരിക്കട്ടെ! നമുക്ക്‌ പുതിയ ജീവിതത്തോടൊപ്പം യഥാര്‍ത്ഥ പേരുകളുമാവാം'.

'രേഷ്മാ ഞാനെന്റെ സുഹൃത്തിനെ വിളിച്ചു ഹോട്ടലില്‍ റൂം ഓക്കെ ആയിട്ടുണ്ട്‌. റൂം നമ്പര്‍ 107 ഹോട്ടല്‍ മയൂരി. പാലക്കാട്‌.'
'ശരി മനോജ്‌ ഞാന്‍ നാളെ കാലത്ത്‌ തന്നെ പുറപ്പെടും'
'ഓക്കെ രേഷ്മാ നാളെ ഹോട്ടല്‍ മയൂരിയില്‍ 107ആം നമ്പര്‍ റൂമില്‍ ഞാന്‍ നിന്നെയും കാത്തിരിക്കും'.
'ഓകെ! ബായ്‌!'

പിറ്റേന്ന് രാവിലെ അവള്‍ കുട്ടികളെ സ്കൂളിലേക്ക്‌ യാത്രയാക്കി. ഭര്‍ത്താവ്‌ നേരത്തേ ഓഫീസിലേക്ക്‌ പോയിരിക്കുന്നു. പതുക്കെ അത്യാവശ്യം വസ്ത്രങ്ങളും ആഭരണങ്ങളും പണവുമെല്ലാം ഒരു ബാഗിലെടുത്ത്‌ അവള്‍ ബസ്റ്റാന്റിലേക്ക്‌ നടന്നു.

പാലക്കാടന്‍ ബസ്സ്‌ ഇരമ്പിയോടുകയാണ്‌. ഒപ്പം അവളുടെ പുതിയ പ്രതീക്ഷകളുടെ സ്വ‌ര്‍ഗവും അടുത്തടുത്ത്‌ വന്നുകൊണ്ടിരുന്നു. സ്‌നേഹിക്കാനറിയുന്ന ഒരാളുമൊത്തുള്ള പുതിയ ജീവിതത്തിലേക്കണയാന്‍ അവളുടെ നെഞ്ചകം വെമ്പി. മനസ്സിലെ പ്രണയ വൃന്ദാവനം പൂത്തുലഞ്ഞു. മനോജിന്റെ ജാതിയോ മതമോ പണമോ പ്രശസ്തിയോ സൌന്ദര്യമോ എന്തിന് പ്രായം പോലും തനിക്ക് പ്രശ്നമല്ല. ആസ്‌നേഹം! തന്റെ ഭര്‍ത്താവില്‍‌നിന്ന് തനിക്ക് ഇതുവരേ ലഭിച്ചിട്ടില്ലാത്ത സ്‌നേ‌ഹം അത് മാത്രം മതി. പരസ്പരം മനസ്സിലാക്കാന്‍ കഴിവുള്ള അയാളോടൊത്തുള്ള ജീവിതം സ്വര്‍ഗതുല്യമായിരിക്കും ആസ്വര്‍ഗത്തിലേക്ക് കുതിച്ചെത്താന്‍ അക്ഷമയായി അവള്‍ യാത്രചെയ്തു.

പ്രതീക്ഷകളുടെ വേലിയേറ്റത്തിനൊടുവില്‍ ബസ്‌ പാലക്കാട്‌ ബസ്റ്റാന്റിലെത്തി. നേരെ ഒരു ഓട്ടോ വിളിച്ച്‌ അവള്‍ ഹോട്ടല്‍ മയൂരിയുടെ മുന്നിലിറങ്ങി.

ഹോട്ടലിന്റെ പടികള്‍ കയറുമ്പോള്‍ കാലുകളുടെ ചലനഗതിതന്നെ മാറുന്നു. മനസില്‍ സന്തോഷം തിരതള്ളുകയാണ്‌. തന്റെ പുതിയ സ്വര്‍ഗീയ ജീവിതത്തിന്‌ ഇതാ ഇനി ഏതാനും അടികളുടെ വ്യത്യാസമേഉള്ളൂ! ഡോറിലെ ആ അക്കങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശരീരമാസകലം കോരിത്തരിച്ചു.റൂം നമ്പര്‍ 107...!
വാതിലിന്‌ മുന്നില്‍ അവള്‍ നിന്നു. പുതുമണവാട്ടിയെപ്പോലെ ഒരു നാണം അവളില്‍ ആവേശിച്ചു.
വാതിലില്‍ മൃതുവായൊന്ന് മുട്ടി.കാത്തിരുന്ന് ക്ഷമ നശിച്ചപോലെ വാതില്‍ പെട്ടെന്ന് തുറക്കപ്പെട്ടു.
അവനും അവളും ഒരുപോലെ സ്തബ്ദരായി നിന്നുപോയി! അതവളുടെ ഭര്‍ത്താവ്‌ തന്നെയായിരുന്നു!.

Wednesday, April 25, 2007

ബോണ്ടമാനോ

ഉടുമുണ്ട് മടക്കിക്കുത്തി തോര്‍ത്തുമുണ്ട് തലയില്‍കെട്ടി കിഴക്കന്‍പാടത്തിന്റെ മണ്‍‌വരമ്പുകളിലൂടെ അയാള്‍ നടന്നു.നിറയെ നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍കതിര്‍. ഇന്നിതൊരുഅപൂര്‍വ്വ കാഴ്ചയാണെങ്കിലും കിഴക്കന്‍പാടത്തിപ്പോഴും

നെല്‍കൃഷിയുണ്ട്.കൊക്കുകളും,പ്രാവുകളുംകുരുവികളും,പോത്താങ്കീരികളുമെല്ലാംകളിച്ചുല്ലസിക്കുന്നു .ഈ പാടശേഖരമൊന്നും അയാളുടേതല്ലെങ്കിലും ഇങ്ങനെ ഒരു സായാഹ്ന സവാരി അയാളുടെ നിത്യം പരിപാടിയാണ്‌.

മുമ്പ്‌ കൂട്ടുകാരൊന്നിച്ച്‌ നാട്ടുവഴികളിലൂടെ നടക്കാറുണ്ടായിരുന്നു. ‘ഈവനിംഗ്‌വാക്ക്‌‘ എന്ന് അത്യാവശ്യം പഠിപ്പുള്ള ഒരു കൂട്ടുകാരന്‍ അതിനുപേരിട്ടിരുന്നു.പിന്നീട്‌ യാത്രകള്‍പൂതേരിവളപ്പിനപ്പുറത്തെ കള്ളുഷാപ്പില്‍ അവസാനിക്കുകയും അതൊരു ‘ഈവനിംഗ്‌ വഴക്കാ‘കുകയും ചെയ്തതോടെ അയാള്‍ സര്‍ക്കീട്ടിനുകൂട്ടുകാരെ കൂട്ടാതായി.

ഏകനായി പാടശേഖരങ്ങളിലൂടെയും കിഴക്കന്‍ തോടിന്റെ കരയിലൂടെയുമെല്ലാം അയാള്‍ നടന്നു.ഈകിളിക്കൊഞ്ചലും അസ്തമയസൂര്യന്റെ ഇളം ചൂടും തടസ്സങ്ങളില്ലാതെ പറന്നുവന്നുപുല്‍കുന്ന കാറ്റിന്റെ സാന്ത്വനവുമെല്ലാം അനുഭവിക്കുമ്പോള്‍ ഈഭൂമിയില്‍ ഇനി തനിക്കൊന്നും നേടാനില്ലെന്നയാള്‍ക്ക് തോന്നും.മനം നിറയെ സന്തോഷം മാത്രം.

നടന്ന് നടന്ന് അയാള്‍പാടത്തിന്റെ മധ്യത്തിലെത്തിയിരിക്കുന്നു,തന്നെപ്പോലെ ആസ്വാദനശേഷിയുള്ളവരാരും ഇല്ലാത്തതുകൊണ്ടായിരിക്കും ഈഅപൂര്‍വ്വ സുഖം ആസ്വദിക്കാന്‍ ഇവിടെ മറ്റാരെയും കാണുന്നില്ല. ഈകിളികളല്ലാതെ...

അയാളുടെനാവില്‍പതുക്കെ ഒരുഗാനംതത്തിക്കളിച്ചു.
നമ്മള്‌കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ...
വിപ്ലവകാരിയായതുകൊണ്ടൊന്നുമല്ല. ഇന്ന് ആകാശവാണിയില്‍നിന്ന് കേട്ടതാണ്‌.

പെട്ടെന്ന് മാനം ഇരുണ്ടു.കിളികളെല്ലാം പറന്നുപോയി.ശക്തിയായി കാറ്റടിച്ചു.പേമാരിവരികയാണോ? മാനത്ത്‌ കാര്‍മേഘങ്ങളൊന്നും കാണുന്നില്ല.ശക്തമായ ഇടിമുഴക്കം കേട്ടുതുടങ്ങി.കടുത്ത പ്രകാശത്തോടെ, ശക്തിയോടെ പലതും പൊട്ടിച്ചിതറുന്നു.ഇടിമിന്നലല്ല അത്‌വന്‍ വടവൃക്ഷത്തിന്റെ വേര്‌പോലെ മാനത്ത്‌നിന്നും ഭൂമിയിലേക്ക്‌ ഇറങ്ങിവരാറാണല്ലോ എന്നാല്‍ ഇവിടെ തീജ്വാലകളാണ്‌വരുന്നത്‌.ഉടനെ അല്‍പ്പമായി ഉണ്ടായിരുന്ന പ്രകാശം കൂടി അസ്തമിച്ചു.
അയാളറിഞ്ഞു. ഈപാടത്തിന്റെ നടുക്ക്‌ ഈ ഇരുട്ടത്ത്‌ താനൊറ്റക്കാണ്‌.ഭയം അയാളുടെ പെരുവിരലില്‍കൂടി അരിച്ചുകയറാന്‍ തുടങ്ങി. ചുണ്ടില്‍ മൂളിയിരുന്ന ഗാനം എങ്ങോപോയ്‌മറഞ്ഞു.അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നിരുന്ന പാടതെ മണ്ണിന്റെ മണം പെട്ടെന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ മണമായി മാറി.അല്ല ഇത്‌ ഇരുട്ടല്ല കറുത്തപുകയാണ്‌.അയാള്‍ക്ക്‌ ശ്വാസം മുട്ടിത്തുടങ്ങി.പെട്ടെന്ന് അന്തരീക്ഷത്തിലൊരട്ടഹാസം മുഴങ്ങി.നില്‍ക്കെടാഅവിടെ!ഞെട്ടിവിറച്ചുകൊണ്ടയാള്‍ ചുറ്റും നോക്കി. കറുത്ത പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും അവ്യക്തമായ ഒരുരൂപം തന്റെമുന്നില്‍ തെളിഞ്ഞുവരുന്നു. അതുതന്നെയാണ്‌ ആശബ്ദത്തിന്റെ ഉറവിടം എന്നയാള്‍ക്ക്‌ മനസ്സിലായി.

ആരൂപം വലിക്കുന്ന സിഗരറ്റിന്റെ കനല്‍വെളിച്ചത്തില്‍ താടിയോമീശയോഇല്ലാത്ത ആവെളുത്ത ക്രൂരമായ മുഖം അയാള്‍ വ്യക്തമായികണ്ടു.വായതുറന്നപ്പോള്‍ അഴുകിയശവത്തിന്റെ ഗന്ധം!പേടിച്ചു വിറച്ചുകൊണ്ടയാള്‍ ചോദിച്ചു.
' നിങ്ങളാരാണ്‌? മനുഷ്യനോ പിശാചോ?'
ശക്തമായ ഒരട്ടഹാസത്തിനവസാനം ആരൂപം പറഞ്ഞു.
'ഞാന്‍ അതുരണ്ടുമല്ല!'
'പിന്നെ?'
'ഞാന്‍ നിന്നെയൊക്കെ നിയന്ത്രിക്കുന്ന സൂപ്പര്‍പവ്വര്‍!'
'ആര്‌? നിങ്ങള്‍ ദൈവമാണോ?'
'ഫ!നിര്‍ത്തെടാ ആപേരുച്ചരിച്ചാല്‍ നിന്നെ ഞാന്‍ ബോണ്ടമാനോയില്‍ കൊണ്ടുവിടും!'
'അതെന്താബോണ്ടമാനോ? ബോണ്ടകിട്ടുന്നസ്ഥലമാണോ?'
'വിഢിത്തം പറയുന്നോ? ബോണ്ടമാനോ അത് എന്നെഅനുസരിക്കാത്തവര്‍ക്ക് വേണ്ടിഞാനുണ്ടാക്കിയ നരകത്തിന്റെ പേരാണ്‌'.
'എന്ത്‌? സ്വന്തമായി നരകമുണ്ടെന്നോ? എന്റെ അറിവില്‍ സ്വന്തമായി അതുള്ളത്‌ ദൈവത്തിന്റെ അടുത്താണ്‌'.
പെട്ടെന്ന് ബലിഷ്ടമായ ഒരു കരം അയാളുടെ മുഖത്ത്‌ വീണു. മുഖത്ത്‌നിന്നും ആയിരം പൊന്നീച്ചകളൊന്നിച്ചുപാറി. അയാള്‍തെറിച്ചുദൂരെ വീണു.വേദനകൊണ്ടുപുളഞ്ഞെങ്കിലും അയാള്‍ ഏഴുന്നേറ്റ്‌ പതുക്കെ ആരൂപത്തിനുമുന്നില്‍ തൊഴുതുനിന്നു.
രൂപം അയാളുടെ തലയില്‍ കൈവച്ചു.'തല്‍ക്കാലം ഇതുമതി.ഇനിമേല്‍ നീ ആപേരുച്ചരിച്ചാല്‍...!'
'ഇല്ല! ഇനി‌ഞാനൊരിക്കലും ആപേരുച്ചരിക്കില്ല. എന്നാലും ഞാന്‍ നിങ്ങളെ എന്തുവിളിക്കും?'
'എന്റെ പേര്‌ ഇപ്പോള്‍ പലവീട്ടുമുറ്റത്തുനിന്നും അപ്രത്യക്ഷമായ ഒരു ബോര്‍ഡര്‍ ചെടിയുടെ പേരാണ്‌.പക്ഷെ അതിനേക്കാളെനിക്കിഷ്ടം നീ എന്നെ'രക്ഷകന്‍' എന്നുവിളിക്കുന്നതാണ്‌'
'അയ്യോ!അത്‌ ഞാനെന്റെ ദൈവത്തെവിളിക്കുന്ന പേരാണ്‌'.എന്നയാള്‍പറയാന്‍ വന്നതാണ്‌.പെട്ടെന്ന് അയാള്‍ക്ക്‌ നേരത്തെകിട്ടിയ അടിയും താക്കീതും ഓര്‍മ്മവന്നു.
അയാള്‍ഭവ്യതയോടെ അറിയിച്ചു.
'ഉവ്വ്‌,ഇനി ഞാനങ്ങിനെ വിളിച്ചോളാമേ...!'
'ശരി നീകുറച്ചുമുമ്പൊരു പാട്ട്‌ പാടിയില്ലെ? എന്താണത്‌? ഒന്നുപാടൂ'.അയാള്‍പാടി.
'നമ്മള്‌ കൊയ്യും വയലെല്ലാം നമ്മുടതാകും...'
'ഛെ! നിര്‍ത്തെടാ! ഇനിമേല്‍ നീ ഈപാട്ട്‌ പാടിപ്പോകരുത്‌! പാടിയാല്‍...'
'യ്യോ! ഇല്ല ഇനി ഞാന്‍ പാടില്ല.'
'ഇനിമുതല്‍ നീ ഈപാട്ട്‌ പാടിയാല്‍ മതി'. രക്ഷകന്‍ ഒരു ഡി.വി.ഡി യും പ്ലെയറും അയാള്‍ക്ക്‌ നല്‍കി.ഡി.വി.ഡി യുടെ കവറിന്റെപുറത്ത്‌ അഴിച്ചിട്ടമുടിയും മുക്കാലുംതുറന്നമാറിടവും കയ്യില്‍ അലക്ഷ്യമായി പിടിച്ച മൈക്കും തുറക്കാവുന്നതിന്റെ അങ്ങേറ്റം തുറന്നവായുമുള്ള ഒരു സ്ത്രീയുടെ ചിത്രം, അവളെന്തോ അട്ടഹസിക്കുകയാണെന്നുതോന്നുന്നു.
'സമയം കിട്ടുമ്പോള്‍ ഈ പാട്ട്‌കേട്ട്‌ ഇനി നീ ഇതേമൂളാവൂ!'
ഞാനെന്തുമൂളണമെന്ന് തീരുമാനിക്കേണ്ടത്‌ ഞാനല്ലെ? എന്നുപറയാന്‍ അയാള്‍ക്ക്‌ തോന്നിയതാണ്‌.പക്ഷെ അയാള്‍മിണ്ടിയില്ല അടിയുടെ വേദനഅപ്പോഴും മാറിയിരുന്നില്ല.
അയാള്‍ തലകുലുക്കി സമ്മതിച്ചു.
'രാക്ഷസന്‍' അല്ല രക്ഷകന്‍ വീണ്ടും പറഞ്ഞു.
'ഇതെന്താ നിന്റെ വേഷം? വൃത്തികെട്ടവേഷം!'
'യ്യോ! ഇത്‌ വൃത്തികെട്ടതൊന്നുമല്ല. എന്നും അലക്കിതേക്കുന്നതാണ്‌.'
'അല്ല ഇനിമേല്‍ ഈവേഷത്തില്‍ നിന്നെ കണ്ടുപോകരുത്‌! എന്നെ പ്പോലെ വൃത്തിയായി ഡ്രസ്സ്‌ ചെയ്യണം!'
അപ്പോഴാണ്‌ അയാള്‍ ആരൂപം ശരിക്കും ശ്രദ്ധിച്ചത്‌. രക്ഷകന്‍ തെളിച്ച ചെറുടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അയാളത്‌ കണ്ടു.
ടാര്‍പ്പായപോലുള്ള പാന്റും ഉള്ളില്‍ തിരുകിക്കയറ്റിയ കുപ്പായവും കഴുത്തില്‍ മുറുക്കികെട്ടിയ ഒരു തുണിക്കഷ്ണവും എല്ലാത്തിന്റെയും പുറത്ത്‌ വന്‍ ഭാരമുള്ള ഒരുവലിയകുപ്പായവും കാലില്‍ മന്ത്‌പോലുള്ള രണ്ട്‌ കനത്ത ഷ്യൂസുകളും!
പരിഭ്രമത്തോടെയും ഭവ്യതയോടെയും അയള്‍ അറിയിച്ചു.'എന്റെ കയ്യില്‍ ഇതൊന്നും വാങ്ങാനുള്ള പണമില്ല.'
'അതാണോ പ്രശ്നം? നിന്റെ വീടിന്റെയും പറമ്പിന്റെയും ആധാരം ഇങ്ങോട്ടെടുക്ക്‌. നിനക്ക്‌ ഒരുകൂട്ട്‌ ഡ്രസ്സെടുക്കാനുള്ള പണം ഞാന്‍ സഹായിക്കാം. ഇരുപത്തഞ്ച്ശാതമാനംപലിശയേഉള്ളൂ'
'സഹായിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ്‌ ആധാരം? എന്തിനാണ് പലിശ?'അയാള്‍ അറിയാതെ ചോദിച്ചുപോയി.
'ഛെ! നിര്‍ത്തെടാ! തര്‍ക്കുത്തരം പറയുന്നോ? പറയുന്നതനുസരിച്ചാല്‍ മതി.പിന്നെ നിന്റെ മുഖത്തെ ഈതാടിയും മീശയുമെല്ലാം നീക്കി എന്നെപ്പോലെ ക്ലീന്‍ ആയിരിക്കണം.അതിനുള്ള ഷേവിംഗ്‌ സെറ്റും ഞാന്‍ നിനക്ക്‌ സഹായമായി നല്‍കും'.

അതുകൂടികേട്ടതോടെ അയാള്‍ക്ക്‌ കലശലായി ദാഹിച്ചു.അയാള്‍ ചുറ്റും നോക്കി.ഇവിടെ അടുത്തൊരു ഏത്തക്കുഴിയുണ്ടായിരുന്നു.അതില്‍ നല്ല തെളിഞ്ഞവെള്ളമുണ്ട്‌ അല്‍പ്പം കുടിക്കാന്‍ പക്ഷെ ഈഇരുട്ടത്ത്‌ ഒന്നും കാണുന്നില്ല രക്ഷകന്‍ ടോര്‍ച്ച്‌ തരുമോ? ഭവ്യതയോടെ അയാള്‍ ചോദിച്ചു.
'എനിക്കല്‍പ്പം വെളിച്ചം തരുമോ?'
രക്ഷകന്‍ തന്റെ ചുണ്ടിലെരിയുന്ന മാള്‍ബോറോ സിഗരറ്റ്‌ അയാള്‍ക്ക്‌ നല്‍കി.
'ഇത്‌ ആഞ്ഞ്‌വലിച്ചോ നിനക്കാവശ്യമുള്ള വെളിച്ചം കിട്ടും'.ആട്ടെ എന്തിനാ നിനക്കിപ്പോള്‍ വെളിച്ചം?
'ഇവിടെ നല്ലതെളിഞ്ഞവെള്ളമുള്ള ഒരു കുഴിയുണ്ട്‌.അല്‍പ്പം വെള്ളം കുടിക്കാന്‍ ആകുഴിയൊന്നുകാണാനാണ്‌.
'അതുകേട്ട രക്ഷകന്‍ വികൃതമായൊന്ന് ചുണ്ട്‌കോട്ടി.വലിയ ചെമ്പില്‍ കല്ലിട്ട്‌ കിലുക്കുന്ന ശബ്ദവും!.
അല്‍പ്പസമയം കൊണ്ട്‌ രക്ഷകനെ കുറേമനസ്സിലാക്കിയ അയാള്‍ക്ക്‌ അത്‌ രക്ഷകന്‍ ചിരിച്ചതാണെന്ന് മനസ്സിലായി.
'എടാവിഢീ ആവെള്ളമെല്ലാം ഞാനെപ്പഴേകുടിച്ചുതീര്‍ത്തു.ഇനി നിനക്ക്‌ വെള്ളം വേണമെങ്കില്‍ അതും ഞാന്‍ തരും നിന്റെ മടിയില്‍ എത്രരൂപയുണ്ട്‌?
അയാള്‍ മടിനിവര്‍ത്തി എണ്ണിനോക്കി.ചില്ലറയടക്കം പതിനഞ്ച്‌ രൂപയുണ്ട്‌.രക്ഷകന്‍ അതുവാങ്ങി അയാള്‍ക്കൊരു കുപ്പി കോള കൊടുത്തു.
'ഇനിമുതല്‍ നീ ഇത്‌ കുടിച്ചാല്‍ മതി. ആട്ടെ നീ ഇന്നെന്താണ്‌ കഴിച്ചത്‌?'
'സാമ്പാറും ചോറും.'
'ഹും! ഇനിമേല്‍ ഇത്തരം വൃത്തികെട്ടതൊന്നും നീകഴിക്കരുത്‌.എന്റെ കമ്പനിയില്‍ നിര്‍മ്മിക്കുന്ന നൂഡില്‍സും കെ.എഫ്‌.സിയും മറ്റു ഫാസ്റ്റ്‌ഫുഡുകളും മാത്രമേകഴിക്കാവൂ.നിന്റെ വെളിച്ചെണ്ണയെല്ലാം മാരക വിഷമാണ്‌.ഇനി എന്റെ നാട്ടില്‍നിന്നിറക്കുമതിചെയ്ത ജനിതകമാറ്റംവരുത്തിയസോയാബീന്‍ എണ്ണയോ കോണ്‍എണ്ണയോ മാത്രമേഉപയോഗിക്കാവൂ.നീമാത്രമല്ല ഇന്ന് ലോകത്ത്‌ മിക്കപേരും ഉപയോഗിക്കുന്നതുമിതൊക്കെയാണ്‌.'
'അപ്പോള്‍ എല്ലാം ഫ്രീയാണോ?' അയാള്‍ചോദിച്ചു.
'അല്ല. പണമുള്ളവരില്‍നിന്നും പണംവാങ്ങും'.
'അപ്പോള്‍ പണമില്ലാത്തവര്‍ക്ക്‌ ഫ്രീയായിരിക്കുമല്ലേ?'.
'പണമില്ലാത്തവര്‍ക്ക്‌ അവരുടെ ആധാരങ്ങള്‍വാങ്ങി സഹായം നല്‍കും'.
'അപ്പോള്‍ ആധാരമില്ലാത്തവരോ?'
'അവര്‍ പട്ടിണികിടന്ന് ചാകും.അല്ലെങ്കില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തും'.
'അതെങ്ങിനെയാണ്‌?''ദരിദ്രരെക്കൊണ്ട്‌ മതത്തിന്റെ യും വര്‍ഗ്ഗത്തിന്റെയും പേരില്‍ കലാപങ്ങള്‍ സൃഷ്ടിപ്പിച്ച്‌ പരസ്പരം വെട്ടിക്കൊല്ലിക്കും.എന്നിട്ടും ബാക്കിവരുന്നവരെ കലാപം അടിച്ചമര്‍ത്താനെന്ന ഭാവത്തില്‍ സമാധാനസേനയെ അയച്ച്‌ വെടിവെച്ച്‌ കൊല്ലിക്കും. അങ്ങനെതന്നെയാണ്‌ എന്നെ അനുസരിക്കാത്ത പലരെയും ഞാന്‍ ഉന്മൂലനം ചെയ്തത്‌. എണ്ണകാണിച്ചെന്നെ പേടിപ്പിക്കാന്‍ നോക്കിയ മധ്യപൗരസ്ത്യദേശത്തെ തലേകെട്ടുകാരെയെല്ലാം ഞാനും അവരുടെ ഇടയില്‍തന്നെകഴിയുന്ന എന്റെ അനുജനും ചേര്‍ന്ന് നിലക്ക്‌ നിര്‍ത്തിയില്ലെ?. ഞങ്ങളുടെ ക്ലസ്റ്റര്‍ ബോംബിന്റെയും മറ്റുനിരോധിത ആയുധങ്ങളുടെയും രുചിയറിഞ്ഞ അവര്‍ ഇപ്പോള്‍ എന്റെകീഴാളന്മാരാണ്‌.ഇനിയും അവിവേകമെന്തെങ്കിലും കാണിച്ചാല്‍ പണ്ട്‌ ഹിരോഷിമയില്‍ പൊട്ടിച്ചതിന്റെ നൂറിരട്ടി ശക്തിയുള്ള ആറ്റം ബോമ്പുകള്‍ എന്റെ കയ്യിലുണ്ട്‌.അത്‌ ഇടവും വലവും പൊട്ടിച്ച്‌ അവിടുത്തെ ജനങ്ങളെ ഞാന്‍ രക്ഷിക്കും. ഇതുവരെ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ലാത്ത അവര്‍ക്ക്‌ ഞാന്‍ സ്വാതന്ത്ര്യം വാങ്ങിനല്‍കും. സ്വാതന്ത്ര്യം! അത്‌ എന്റെ കയ്യിലൂടെ മാത്രമേനടപ്പിലാകൂ. ഞാന്‍ മേടിച്ചുനല്‍കിയാല്‍ മാത്രമേ ആരെങ്കിലും അത്‌ അനുഭവിക്കൂ. നീനേരത്തെ പാടിയ പാട്ട്‌ പാടുന്ന ചില ചുവന്നകുപ്പായക്കാര്‍ ലോകത്തിന്റെ ചിലഭാഗങ്ങളിലെല്ലാം ഉണ്ടായിരുന്നു. അവരെ യെല്ലാം ഞാന്‍ നിലക്ക്‌ നിര്‍ത്തി സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തു.എന്റെ അയല്‍പക്കത്തും ചിലചാവേസുകളും കാസ്‌ട്രോകളുമെല്ലാം ഉണ്ടായിരുന്നു.അവരെയെല്ലാം ഞാന്‍ പണവും ശക്തിയും തന്ത്രവും കൊണ്ട്‌ നിശബ്ദരാക്കി.എന്നെ അനുസരിക്കാത്ത താടിക്കാരെയും ചുവന്നകുപ്പായക്കാരെയുമെല്ലാം ഞാന്‍ ചുട്ടുകരിച്ച്‌ ഭസ്മമാക്കി. ഇന്നെനിക്ക്‌ ശത്രുക്കളാരുമില്ല. ഇനി ഞാന്‍ പറയുന്നതനുസരിക്കുന്നവര്‍ക്കേ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളൂ.'

ഇത്രയും കേട്ടപ്പോള്‍ ഭയവും യജമാനഭക്തിയും കൊണ്ടയാള്‍ തരിച്ചുനിന്നു.അയാള്‍ നമ്രശിരസ്കനായി കീഴ്പോട്ട്‌ നോക്കുമ്പോള്‍ രക്ഷകന്റെ ഷ്യൂവില്‍ പാടത്തെ ചെളിപുറണ്ടിരിക്കുന്നത്‌ രക്ഷകന്‍ ആഞ്ഞുവലിക്കുന്ന മാള്‍ബോറോ സിഗരറ്റിന്റെ കനല്‍വെളിച്ചത്തില്‍ അയാള്‍ കണ്ടു.ഉടനെ അയാളത്‌ തന്റെ നാവുകൊണ്ട്‌ നക്കിത്തുടച്ചു വൃത്തിയാക്കിക്കൊടുത്തു.രക്ഷകന്‍ കാര്‍ക്കിച്ചുതുപ്പാന്‍ ഭാവിച്ചപ്പോള്‍ അയാള്‍ കോളാമ്പിപോലെ തന്റെ വായതുറന്നുകൊടുത്തു. മനുഷ്യമാംസത്തിന്റെയും പാടത്തെവെള്ളത്തിന്റെയും രുചിയുള്ള ആകഫമിശ്രണം അമിതമായ യജമാനഭക്തിയാല്‍ അയാള്‍ അമൃതുപോലെ ഞൊട്ടിയിറക്കി.
രക്ഷകന്‍ അതുകണ്ട്‌ ചുണ്ടുകള്‍കോട്ടി.അയാളുടെ തോളില്‍ കൈവച്ചുകൊണ്ട്‌ പറഞ്ഞു.
'നീയാണ്‌ യഥാര്‍ത്ഥ തിന്മയുടെ അച്ചുതണ്ടില്‍ പെടാത്തവന്‍! നന്മനിറഞ്ഞവന്‍. നീ എന്നും എന്റെ കൂടെവേണം എന്റെ കോളാമ്പിയായി,പാദസേവകനായി'അതുകേട്ടയാള്‍ പുളകം കൊണ്ടു.

പെട്ടെന്ന് പാടത്ത്‌ അതിഘോരശബ്ദത്തോടെ ഒരുവിമാനം വന്നിറങ്ങി.രക്ഷകന്‍ അയാളെയുമെടുത്തുകൊണ്ട്‌ വിമാനത്തില്‍ കയറി. വിമാനം അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു.മണിക്കൂറുകള്‍ക്കുശേഷം അതൊരു വെളുത്തകൊട്ടാരത്തിനുമുന്നില്‍ വന്നിറങ്ങി.

അല്‍പ്പനേരം കൊട്ടാരത്തില്‍ വിശ്രമിച്ചതിനുശേഷം രക്ഷകന്‍ അയാളെയും കൊണ്ട്‌ ഒരുവന്‍ താവളത്തിലേക്ക്‌ പോയി.അവിടെ വലിയ പടവലങ്ങാരൂപങ്ങളും കുമ്പളങ്ങാരൂപങ്ങളും കണ്ടയാള്‍ അമ്പരന്നു.അയാള്‍രക്ഷകനോട്‌ ചോദിച്ചു.
'ഇതുപോലെ ചെറുതൊക്കെ ഞങ്ങളുടെ പാടത്ത്‌ കൃഷിചെയ്തെടുക്കാറുണ്ട്‌. ഇത്രയും വലിയ പടവലങ്ങയും കുമ്പളങ്ങയുമെല്ലാം നിങ്ങള്‍ എങ്ങിനെ കൃഷിചെയ്തുണ്ടാകുന്നു?'
രക്ഷകന്‍ പുഛത്തോടെ ചിരികോട്ടി.'എടാ കണ്‍ട്രി! ഇതുനിന്റെ പടവലങ്ങയും കുമ്പളങ്ങയുമൊന്നുമല്ല. ഇതാണ്‌ മിസൈലുകളും ബോംബുകളും. ഞാന്‍ നിന്നോട്‌ മുമ്പ്‌ പറഞ്ഞ ആറ്റം ബോംബിന്റെ ശേഖരമാണിത്‌'.
അനന്തമായി നീണ്ടുകിടക്കുന്ന ശേഖരം കാണിച്ച്‌ രക്ഷകന്‍ പറഞ്ഞു.
പടവലങ്ങയുടെ രൂപമുള്ള നീണ്ട്‌ കൂര്‍ത്ത ആരൂപങ്ങള്‍കാണിച്ച്‌ രക്ഷകന്‍ പറഞ്ഞു'ഇതാണ്‌ പ്രകാശത്തേക്കാള്‍കോടിക്കണക്കിനിരട്ടിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആണവ വാഹിനികളായ മിസൈലുകള്‍'.
അയാള്‍ഭയത്തോടെയും അത്ഭുതത്തോടെയും ചോദിച്ചു.'ഇത്രയും ശക്തിയുള്ള ആയുധങ്ങള്‍ നിങ്ങള്‍ക്കെന്തിനാണ്‌? ലോകം മുഴുവന്‍ നിങ്ങള്‍ക്ക്‌ കീഴ്പെട്ടിരിക്കുകയാണല്ലോ.ഭൂമിയില്‍ ഒരുശത്രുവിനെയും നിങ്ങള്‍ ബാക്കിവെച്ചിട്ടില്ലല്ലോ പിന്നെന്തിനാണിതെല്ലാം?'
രക്ഷകന്റെ ശരീരം വിറച്ചു.കണ്ണുകളില്‍ നിന്നും തീപ്പൊരിപാറി.ഒരലര്‍ച്ചയോടെ അയാള്‍പറഞ്ഞു.
'ഇല്ല ഒരുകൊടും ഭീകരന്‍ കൂടി ബാക്കിയുണ്ട്‌! അവനെക്കൂടെ നശിപ്പിക്കാതെ ഭീകരതക്കെതിരെയുള്ള എന്റെ ഈയുദ്ധം അവസാനിക്കുകയില്ല.അവനെ നശിപ്പിക്കാനാണീ ആയുധങ്ങളെല്ലാം.ഏത്‌ മാളത്തിലൊളിച്ചാലും അവനെ ഞാന്‍ നശിപ്പിക്കും!അയാള്‍ചോദിച്ചു.
'ആരാണത്‌?'
'എന്നേക്കാള്‍ ശക്തിയുണ്ടെന്ന് നടിക്കുന്ന ആഭീകരന്റെ പേര്‌ പോലും പറയുന്നതും കേള്‍ക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇടക്കിടെ പ്രളയം കൊടുങ്കാറ്റ്‌ തുടങ്ങിയ ജൈവായുധങ്ങളുപയോഗിച്ച്‌ എനിക്കെതിരെ ഭീകരാക്രമണം നടത്തുന്ന ആകൊടും ഭീകരന്‍ തന്നെ!'
അയാള്‍തനിക്ക്‌ മുമ്പ്‌കിട്ടിയ താക്കീത്‌ മറന്നു.അറിയാതെ അയാള്‍ചോദിച്ചുപോയി.
'ആര്‌ ദൈവമോ?'രക്ഷകന്റെ കനത്തകരങ്ങള്‍ അയാളുടെ ദേഹത്താഞ്ഞുപതിച്ചു.അയാള്‍തെറിച്ച്‌ വായുവിലൂടെ ബഹുദൂരം പറന്നു.ദൂരെ വന്മതില്‍കെട്ടുകളും ഇരുമ്പ്‌വേലികളുമുള്ള ഒരുകോമ്പൗണ്ടിനകത്ത്ചെന്നുവീണു.അവിടെ ചങ്ങലക്കിട്ടും കെട്ടിവലിച്ചും കുറേമനുഷ്യര്‍. പട്ടാളക്കാര്‍ ചിലരെ പട്ടിയെകോണ്ട്‌ കടിപ്പിച്ചുരസിക്കുന്നു. ചിലപുരുഷന്മാരെ പട്ടാളക്കാരികള്‍ വിവസ്ത്രരാക്കി അധിക്ഷേപിക്കുന്നു.ചോരവാര്‍ന്നു ചിലര്‍ മരിച്ചുകിടക്കുന്നു.വായില്‍ നിന്ന് രക്തംവന്നും കഴുത്തില്‍ ഉടുമുണ്ട്‌ മുറുകിയും വേറെയും കുറേശവങ്ങള്‍ ആത്മഹത്യ ചെയ്തവരാണെന്ന് തോന്നുന്നു.
അയാള്‍ തന്റെ ഒടിഞ്ഞ അസ്തികളെ അവഗണിച്ച്‌ പുറത്തേക്ക്‌ വേച്ചു വേച്ചോടി.
ഗെയിറ്റില്‍ നിന്നപാറാവുകാര്‍ അയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തി.തോക്കിന്‍മുനയില്‍നിന്നും കണ്ണെടുത്തയാള്‍ഗെയ്റ്റിലേക്ക്‌ നോക്കി.അവിടെ വലിയ അക്ഷരത്തില്‍ എഴുതിവെച്ചതയാള്‍വായിച്ചു.
സെന്‍ട്രല്‍ പ്രിസണ്‍ ബോണ്ടമാനോ.